2010, ജനുവരി 19, ചൊവ്വാഴ്ച

“എസ്. ഐ പരീക്ഷയും - ഗുരുവായൂർ ബോംബും“

എത്ര ഉദാത്തമായ ഒരു തലകെട്ട്അല്ലേ? “എസ്. ഐ പരീക്ഷയും - ഗുരുവായൂർ ബോംബും

സംഭവം നടക്കുന്നത് വർഷം “രണ്ടായിരത്തിരണ്ടാമാണ്ട്” - തീയതി -ഓർമ്മയില്ല. അല്ലെങ്കിലും ഒരു തീയതിക്ക് എന്ത് പ്രസക്തി അല്ലേ?കോളേജ് കഴിഞ്ഞ് വരുന്ന ഒരു നാലുമണിനേരം മൊബൈലിലേക്ക് ഒരു കോൾ ,പി.എസ്.സി പരീക്ഷയുടെ “ഹോൾ ടിക്കറ്റ്‌" തപാലിൽ വന്നുഎന്നും ഉടൻ തന്നെ ഞാൻ എറണാകുളത്ത് നിന്ന് വീട്ടിലെത്തി ഇത്യാദി കൈപറ്റണം എന്നും പപ്പയുടെ അറിയിപ്പ്.

പി.എസ്.സി പരീക്ഷകൾ എന്ന പേരിൽ ,സ്റ്റാമ്പ്,കവർ, അപേക്ഷ ഫോം എന്നിവക്കായി“കണക്കിൽകവിഞ്ഞ് ആഴ്ചകൾ തോറും പണം കൈപറ്റുന്നതിനാൽ, പരീക്ഷ എഴുതാൻതാല്പര്യം ഇല്ല എന്ന് ഒറ്റയടിക്ക് അങ്ങനെ പറയാൻ തോന്നിയില്ല, ഭാവിയിൽ അതുവഴി പിന്നെ ആവകയിൽ ഒന്നും തടയില്ലഎന്ന വാസ്തവം എന്നെ തുറിച്ച്നോക്കിയതിനാൽ വരാം പപ്പാഎന്ന് വളരെ വിനയത്തോടെ ഞാൻ മൊഴിഞ്ഞു.

വീട്ടിൽ എത്തി ചോറും മീനും ഒക്കെ ആക്രാന്തത്തിൽ വെട്ടിവിഴുങ്ങികഴിഞ്ഞിട്ടും, “ഹോൾ ടിക്കറ്റ്‌" കാണാൻ എന്നിൽ ഒരു “ആക്രാന്തവും”കാണഞ്ഞതിനാൽ ആ ക്യത്യവും പപ്പതന്നെ എറ്റെടുത്തു.അലസമായി “ഹോൾ ടിക്കറ്റിന്റെ വരികൾക്കിടയിലൂടെ വായന തുടങ്ങിയ ഞാൻ പരീക്ഷതലക്കെട്ട് കണ്ട് അതിശക്തമായി ഒന്ന് ഞെട്ടി -

“വനിതാ എസ്. ഐ പരീക്ഷ ” .

ആ നിമിഷം മുതൽ ഞാൻ ആള് ആകെ മാറി,പൊടിപിടിച്ച്,മാറാലകയറികിടന്ന പി.എസ്.സിപരീക്ഷയുടെ സകലമാന പുസ്തകങ്ങളും തപ്പിപിടിച്ച് എടുത്ത് “ ഉഗാണ്ടയുടെ തലസ്ഥാനം മുതൽ,D.D.T യുടെ പൂർണ്ണരൂപം വരെ” കാ‍ണാപാഠം പഠിക്കാൻ തുടങ്ങി.

ഹോസ്റ്റലിൽ നിന്ന് മാസങ്ങളിലും,ആഴ്ചകളിലും ഒക്കെവന്ന് പോകുന്നഎന്നെ സൽക്കരിക്കാൻ തുടങ്ങിയ മമ്മിയും ആകെ അന്തംവിട്ടു ആറ്- ഏഴ് പൂരിയുംഅതിന്റെ കൂടെ ചിക്കൻ കറിയും യാതൊരു “വിമ്മിഷ്ടം” ഇല്ലാതെവെട്ടിവിഴുങ്ങുന്ന ഞാൻ , അത്താഴം രണ്ട് പൂരിയിലും,വെറും ചിക്കൻ ചാറിലും ഒതുങ്ങിയപ്പോൾ.


മമ്മിക്ക് എന്ത് അറിയാം..? ഒരു വനിതാ എസ്. ഐ അങ്ങനെ വാരിവലിച്ച് കഴിക്കാൻപാടുണ്ടോ?കുതിര സവാരി ട്രെയിനിങ്ങിന് ഒക്കെ നടത്തുമ്പോൾ ആ പാവം കുതിരയുടെകാര്യമെങ്കിലും ഞാൻ ഒന്ന് മിനിമം ഓർക്കേണ്ടതല്ലേ? കൂടാതെ ടി.വി യിൽ ഒക്കെ“കിരൺ‌ ബേദി” ഇങ്ങനെ ചെത്തി നടക്കുമ്പോൾ നമ്മളും ഒട്ടും മോശമാകാൻപാടില്ലല്ലോ?


ഐ. എ.എസ് പരീക്ഷയുടെ വെറും പ്രിലിമിനറി എഴുതി കുറെ കാലം “ കളക്ടർകുപ്പായം” സ്വപ്നം കണ്ടുനടന്നതൊക്കെ ഇനി പഴംകഥ. I.P.S , I.A.S ഒക്കെഎടുക്കാൻ “ മുസോറി” യിൽ പോയി മഞ്ഞ് കൊള്ളേണ്ട വല്ലകാര്യവും ഉണ്ടോ?എസ് .ഐ, സി.ഐ, ഡി.വൈ.എസ് .പി, പിന്നെ എസ് .പി അങ്ങനെ മൂത്ത് വരുന്നതല്ലേഅതിന്റെ ഒരു ഇത്?അല്ലെങ്കിലും ഒരു കാര്യം നടക്കാൻ , നടക്കേണ്ടത് “സ്വപ്നം ”കണ്ടാൽമതിയെന്നല്ലേ പ്രമാണം. അപ്പോ പിന്നെ ഞാനായിട്ട് എന്തിന് കുറയക്കണം.പിന്നീടുള്ള ദിവസങ്ങൾ ....ആഹാ ആ സ്വപ്നങ്ങൾ ........ ഒരു പോലീസ് ജീപ്പ് വീടിന്റെ മുറ്റത്ത് പലപ്പോഴായി ഇരച്ച വന്ന് നിൽക്കുന്നു,പോകുന്നു.യൂണീഫോമിൽ എന്നെ കാണാ‍ൻ എന്താ ഒരു ഭംഗി.

അതൊക്കെ അവിടെ നിൽക്കട്ടെ.പുരുഷകേസരികള്‍ സദയം ക്ഷമിക്കണം,33% വനിതാസംവരണ നിയമം അങ്ങനെ പെട്ടെന്ന്ഒന്നും നടപ്പാക്കാൻ നമ്മുടെ " ദുര-അഭിമാനികളായ" പുരുഷവർഗ്ഗം സമ്മതിക്കുംഎന്ന് ആരും സ്വപ്നം കാണേണ്ടതില്ല. വിഷയത്തിൽ നിന്ന് തെന്നിമാറിയതല്ല, ദാഅവിടേക്ക്‌ തന്നെ എത്തി.ഇപ്പോഴും ഒരു സ്ത്രീയെ മേലുദ്യോഗസ്ഥ ആയി കാണാൻ , അംഗീകരിക്കാൻ നമ്മുടെ പുരുഷന് എത്രകണ്ട് മടിയാണ് എന്നത് കൊണ്ടാണല്ലൊ………
പാർലമെന്റിൽ “വനിതാസംവരണനിയമം“ ഒരു ഗതിയും പരഗതിയും ഇല്ലാതെ ഇങ്ങനെ വലിഞ്ഞ് ഇഴഞ്ഞ് അഡ്രെസ്സ്ഇല്ലാതെ കിടക്കുന്നത്.

ഇനി നടന്നത്, നടത്തിയ നാടകം വെറുതെ ഒരു തമാശക്ക് ആയിരുന്നുഎങ്കിലും,പുരുഷകേസരി അതിനെ “ Do or Die"എന്നരീതിയിൽഎടുത്തതൊടെ.........പിന്നെ തുടങ്ങിയില്ലേ പൂരം

രംഗം-ഒന്ന്

പടർന്ന് പന്തലിച്ച് നിൽക്കുന്ന “അപരാധി“ മരച്ചുവട്ടിൽ അവസാന പിരീഡ്ക്ലാസില്ലാതെ ഇങ്ങനെ സൊറപറഞ്ഞ് ഇരിക്കുമ്പോൾ (സഹൃദയർ സദയം ക്ഷമിക്കണം, ആമരത്തിനു ഈ പേര് എങ്ങനെ, എപ്പോൾ, വന്നു എന്ന് എനിക്കറിയില്ല.നിയമവിദ്യാർഥികൾക്ക് തലമുറകളായി കൈ മാറികിട്ടിയതും, അതങ്ങനെ തന്നെ നിർബാധംതുടരുന്നതായും മാത്രമെ ഈയുള്ളവൾക്ക് അറിയുകയുള്ളു എന്ന് ഞാൻ ആണയിടുന്നു.)കോളജിന്റെ മെയിൻ ഗേറ്റ് വഴി എതൊരാളുടെയും ശ്രദ്ധ ( മനപൂർവ്വം)ആകർഷിക്കത്തക്കവിധം,കുടു,കുടു,കുടു ശബ്ദം ഉണ്ടാക്കി, “പോലീസ് എന്ന്ചുമപ്പക്ഷരത്തിൽ എഴുതിയ ഒരു എൻഫീൽഡ്” ഒരു സർക്കസഭ്യാസിയെപോലെ കുറച്ച്മാറിപാർക്കിങ് ഏരിയായിൽ വന്നു സ്റ്റാൻഡ് ഇട്ടു.

ടിയാൻ ഈവിനിങ്ങ് ക്ലാസിന് വന്ന ഉദ്യോഗസ്ഥ വിദ്യാർത്ഥി ആയ ഒരു യുവപോലീസ് എമാനും, പോലീസ് ഡിപാർട്ട്മെന്റിൽ കോൺസറ്റബിൾ ഉദ്യോഗം വഹിക്കുന്നശ്രീമാനും കുടിആയിരുന്നു.

രംഗം-രണ്ട്

പോലീസ് എമാന് ക്ലാസ് തുടങ്ങാൻ ഇനിയും സമയം ഉള്ളതുകൊണ്ട് അതാ ഏമാൻ നേരേ ഞങ്ങളുടെ "സൊറ കൂട്ടത്തിനരികിലേക്ക്".പെട്ടന്ന് എന്റെ സുഹൃത്തിന് ഒരു ഉൾവിളി,നമുക്ക് എമാനേ ഒന്ന്പറ്റിച്ചാലോ? ഇവളുടെ S.I തസ്തിക വച്ച്. ഒന്നും പ്ലാൻ ചെയ്യ്തല്ലാഎന്ന് കൂടി നിങ്ങൾ അറിയണം. എമാൻ അടുത്ത് എത്തിയതും, ആഉള്ളവനെ കണ്ടില്ലാ എന്നമട്ടിൽ, ഈയുള്ളവളെ അഭിനന്ദന പ്രവാഹത്തിൽ മൂടി.
ഷേർളി- കൺഗ്രാജുലേഷൻസ്.........എങ്ങനെ ഒപ്പിച്ചു?
നീ എന്നാ ജോയിൻ ചെയ്യുന്നേ?
എടി നിന്റെ സമയം....!!!!!അപ്പോൾ നീ ഇനി റെഗുലർ കോഴ്സ് ചെയ്യുന്നില്ലേ?
നിങ്ങൾക്ക് ട്രെയിനിങ്ങ് എന്നാതുടങ്ങുന്നത്?
പോസ്റ്റിങ്ങ് എവിടെ ആണ് എന്ന് അറിയാമോ?ഇങ്ങനെ പോയി അന്വേഷണങ്ങൾ.

രംഗം-മൂന്ന്

എന്താ.............വിശേഷം? ഷേർളി നിനക്ക് ജോലി കിട്ടിയൊ?എമാൻ അപ്പോൾ എല്ലാം കേട്ടു, ഇതാ ഗോദായിലേക്ക് എടുത്ത് ചാടികഴിഞിരിക്കുന്നു.ഉം.....കിട്ടി എന്ന് ഞാനും( ഇങ്ങനെ ഒരു നുണ പറഞ്ഞിതിന് ദൈവം എനിക്ക് തന്ന ശിക്ഷ ഞാൻ ആരോടും ഇതുവരെ വെളുപ്പെടുത്തിയിട്ടില്ലാ എന്ന പരമാർത്ഥം ഇതാ ഞാൻ വെളിപ്പെടുത്തുന്നു.).
എവിടാ ജോലി? എമാൻ വീണ്ടും!!!!!!!!!!!
സൊറ കൂട്ടം പിന്നെ എല്ലാം കാര്യങ്ങളും എറ്റെടുത്തു.ആശാനേ നിങ്ങളുടെ കാര്യം എതാണ്ട് പോക്കാ.........!!!എന്റെ കാര്യം പോക്കാണന്നോ? എന്താകാര്യം?ഏഡ് ഏമാനേ...........അവൾക്ക് S.I സെലക്ഷൻ കിട്ടി.
!!!!!!!ങേ................. ശബ്ദത്തോടെ ഉള്ള ഒരു നീണ്ട,ആദ്യ പ്രതികരണം.

പിന്നെ എന്റെ ഇശ്വരാ...............എന്തായിരുന്നു ഒരു പുകില്.....ആശാനേ........നിങ്ങൾ ഈ ചടാക്ക് വണ്ടിയിൽ ഒക്കെ വരുമ്പേൾ ,ഇവൾ ജീപ്പിലൊക്കെ ചെത്തിനടക്കുന്നത് ഒന്ന് ആലോചിച്ച് നോക്കിയേ!!!!!!!അവൾക്ക് പോസ്റ്റിങ്ങ് “ എറണാകുളം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ആണ്. അപ്പൊഇനി പാറാവ് ഇവളുടെ ഓഫീസിന് മുൻപിൽ അല്ലെ????? അല്ലെ????? അല്ലെ????? പ്രതിധ്വനികൾ മുഴങ്ങിയൊ???

ഉം.....അതിന് വേറെ ആള് നോക്കണം, എന്നായി എമാൻ.അതിന് വേറെ ആള് എന്തിന് നോക്കണം? S.I പറഞ്ഞാൽ എത് പോലീസും നിൽക്കും..........അപ്പൊ നീ ചായഒക്കെ വാങ്ങിപ്പിക്കുമോ?മുടകാണിക്കാതെ ഒക്കെ നിന്നാൽ,ഏഡ് ഏമാന് ചിലപ്പോൾ ഒരു പരിഗണന നൽകിയെന്ന്ഇരിക്കും അല്ലേടി ഷേർളി????നോക്കാം എന്നായി ഞാൻ.

അവസാന രംഗം

പോലീസ് എമാന്റെ മുഖം വിവർണ്ണമാകുന്നു.,വലിഞ്ഞ് മുറുകുന്നു,അപാരമായി വിറയ്ക്കുന്നു, പിന്നീട് ഒരു ഉഗ്രശപഥം “”“”‘ഇവൾ ചാർജ്ജ് എടുക്കുന്ന ദിവസം ഞാൻ രാജിവച്ചിരിക്കും ഇത് സത്യം സത്യം സത്യം“”“"
അല്ല മാഷേ അത്!!!!ഒന്ന് പറയട്ടെ എന്നായി ഞാൻ.........പിന്നെ അതിവേഗതയിൽ തിരിഞ്ഞ് പോലും ഒന്ന് നോക്കാതെ........കുടു,കുടു,കുടുസ്റ്റാർട്ട് ചെയ്യത് കോളജിന്റെ പുറത്തേക്ക്.
***********************

( ഇത് S.Iപരീക്ഷക്ക് മുമ്പ് ഉള്ള ഒരു അനുബന്ധം)ഇനി ഗുരുവായൂരിലേക്ക്!!!!!!!കുറച്ച് കഷടപ്പെട്ടു എങ്കിലും 10 മണീയോടെ പരിക്ഷാഹാളിൽ എത്തിപ്പെട്ടു.അവസാനവട്ട തയ്യാറെടുപ്പുകൾ.നീണ്ട മണിമുഴങ്ങി. ഇൻ‌വിജിലേറ്റർ ക്ലാസിലേക്ക്, അദ്യംതന്നെഉദ്യോഗാർത്ഥികൾക്ക് ആയി ഒരു അറിയിപ്പ് വായിക്കുന്നു.ഹാൾടിക്കറ്റിൽ ഉള്ള S.I വനിതാ പരീക്ഷ എന്നത് വനിതാ ജയിലർ പരീക്ഷ എന്ന് P.S.C/REF/2002/WJE സർക്കുലർ പ്രകാരം തിരുത്തി എഴുതേണ്ടതാണ്.S.I കുപ്പായം സ്വപ്നം കണ്ട് നടന്ന എനിക്ക് ജയിലറിന്റെ കുപ്പായമൊ?( ദൈവംഎനിക്ക് തന്ന ശിക്ഷ ഇതാ ഞാൻ വെളിപ്പെടുത്തുന്നു.) ഈ വിവരം എങ്ങാനും പോലീസ് എമാന്റെ കാതിൽ ചോർന്ന് പോയാൽ???

ടീം....ഇതാകിടക്കുന്നു തലകറങ്ങി ഡെസ്ക്കിലേക്ക്. തണ്ണിവരുന്നു,കുടയുന്നു, കുടിക്കുന്നു........ യാത്രാക്ഷീണം ആണ് എന്ന് പൊതുവിൽവിലയിരുത്തപ്പെടുന്നു. യഥാർത്ഥ ക്ഷീണം എന്താണ് എന്ന് എനിക്കല്ലെഅറിയൂ..........ഉഗാണ്ടയുടെ തലസ്ഥാനം വരെ എഴുതാൻ ഞാൻ മറന്നുപോകുന്നു.
************************
പോനാൽ പോകട്ടും പോടാ.........! ഇത് താൻ നമ്മ സ്റ്റയിൽ, പരീക്ഷയും റിസൽട്ടും...ഒക്കെ അതിന്റെ വഴിക്ക് പൊക്കോളും എന്ന് മനസ്സിനെ പഠിപ്പിച്ചു.ഗുരുവായൂർ വരെ വന്നിട്ട് “ കണ്ണനെ” കാണാതെ പോകാൻ മനസ്സ് അനുവദിച്ചില്ല............! പിന്നെ കണ്ണനെ കണ്ടു, S.I കുപ്പായം, ജയിലർ കുപ്പായമാക്കിയതിന്റെ പരിഭവം പറഞ്ഞു.പാൽ പായസം കുടിച്ചു.പിന്നെ തിരിച്ച് ഇറങ്ങുമ്പോൾ പെട്ടെന്ന് ആണ് കൂട്ടുകാരി “എന്റെ അമ്മ“അവളെ പ്രത്യേകം പറഞ്ഞ് എൽ‌പ്പിച്ച “ഗുരുവായൂർ സപെഷ്യലിനെ“ പറ്റി എന്നെ ഓർമ്മിപ്പിക്കുന്നത്.

അല്പം കഷ്ടപ്പെട്ടു എങ്കിലും അതു കണ്ടു പിടിച്ചു, ഭാരം അല്പം കുടുതൽ ആയിരുന്നു എങ്കിലും,അമ്മ എറെനാളയി ആഗ്രഹിക്കുന്നത് അല്ലേ? എന്ന ഒറ്റകാരണത്താൽ ഞാൻ അത് അക്ഷരാർത്ഥത്തിൽ “ ചുമക്കുക തന്നെ ആയിരുന്നു.ഇനിയാണ് പൂരം,കൂട്ടുകാരി പാലക്കാടേക്കും, ഞാൻ എർണാകുളത്തേക്കും വണ്ടികയറി, എനിക്കു എർണാകുളത്ത് നിന്ന് കൊല്ലത്തേക്ക് ഇനി ട്രെയിനും പിടിക്കേണ്ടതുണ്ട്, K.S.R.T Super Fast ന് ന് വേഗം പോരാ...എന്ന് അക്ഷമപെട്ടിരിക്കുന്ന ഞാൻ ഒടുവിൽ, ബസ്സ് സ്റ്റേഷനിൽ എത്തി, അവിടുന്ന് ഓട്ടോയിൽ “സൌത്ത് റെയിൽവെ സ്റ്റേഷനിൽ“ഒരുകാലത്തും ട്രെയിൽ സമയത്ത് പുറപ്പെടില്ലാ എന്ന എന്റെ മുൻ ധാരണകളെ തിരുത്തികുറിച്ച് “ എന്നെ എതിരേറ്റത് ഈ അനൌണ്സ്മെന്റ് ആണ്.

““”“യാത്രിയൊം ക്യപയാ ധ്യാൻ ദീജിയെ! ഷൊർണ്ണൂർസേ ട്രിവാൻഡ്രം തക്ക് ജാനേവാലി റെയിൽ ഗാഡി നമ്പർ 6301 വേണാ‍ട് എക്സ്പ്രസ്സ് പ്ലാറ്റ്ഫോം നമ്പർ 1 സെ ധൊഡി ഹി ദേർമേം രവാനാ ഹൊഗി !

“”“”ഈശ്വരാ...........!!! ഈ ട്രെയിൻ പോയാൽ പിന്നെ ഈ വീക്കന്റും പേരറിയാത്ത കറികൾ കൂട്ടി ഹോസ്റ്റലിൽ തന്നെ എന്ന ചിന്ത വന്നപ്പോൾ. ഞാൻ നടത്തക്ക് വേഗം കൂട്ടി,ടിക്കറ്റ് കൌണ്ടറിലെ ക്യൂ കണ്ട് ഞാൻ അന്തംവിട്ടു, ഈഅടുത്തകാലത്ത് ഒന്നും എനിക്ക് ടിക്കറ്റ് കിട്ടാൻ വകുപ്പില്ലാ എന്ന് മനസ്സിൽ ഉറപ്പിച്ചു, എന്നാലും, ആരോടെങ്കിലും കെഞ്ചി ക്യൂ വിന് മുൻപ്പിൽ എത്തിപ്പെടാം എന്ന ധാരണയിൽ മുൻപിൽ ഉള്ള സ്റ്റെപ്പുകൾ ഞാൻ അതി വേഗതയിൽഓടി കയറി...ഒന്നും ചിന്തിച്ചില്ല പിന്നെ ഒരു ഓട്ടം ആയിരുന്നു ടിക്കറ്റ് കൌണ്ടറിലെ ക്യൂ വിലെ മുൻ നിരയില്ലേക്ക്.

അവിടെ എത്തിയതും എന്റെ കയ്യിലെ “ഗുരുവായൂർ സപെഷ്യൽ” അതിഭീകരമായ ശബ്ദം ഉണ്ടാക്കി എന്റെ കയ്യ് വിട്ട് “സൌത്ത് റെയിൽ സ്റ്റേഷനിലെ ടൈൽ‌സ് തറയിലേക്ക് “പതിച്ചു. ( വളരെ നേർത്ത “ “രാം ദുലാരി“ എന്ന് അറിയപ്പെടുന്ന ക്യാരി ബാഗ്ഗിൽ ആയിരുന്നു എന്റെ “ഗുരുവായൂർ സപെഷ്യൽ” - N.B :- kerala Governor ആയിരുന്ന രാം ദുലാരി സിൻഹ എന്ന വനിതാഗവർണ്ണറുടെ കൈയ്യ് ഇല്ലാത്ത ബ്ലൌസിനെ കളിയാക്കി ഇട്ട പേരായിരിക്കാം അത്, എന്റെ നാട്ടിൽ ഇപ്പോഴും “ക്യാരി ബാഗ് - രാം ദുലാരി “തന്നെ.) അരോ ഉടൻ ബോംബ്,ബോംബ്,ബോംബ്, എന്ന് അലറി. ഉന്തും,തള്ളും, ആകെ ബഹളം ക്യൂ വിലുള്ള ആൾക്കാർ ഇറങ്ങിഓടുന്നു.

എല്ലാം നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. ക്യൂ വിൽ ഞാനും, താഴെ അനാഥമായി കിടക്കുന്ന എന്റെ “ഗുരുവായൂർ സപെഷ്യലും” മാത്രം...ബുദ്ധി പ്രവർത്തിക്കുന്നു .ഞാൻ അരേയും മൈൻഡ് ചെയ്യാതെ ഉടൻ ടിക്കറ്റ് എടുക്കുന്നു.അവിടെക്ക് പാഞ്ഞ് വന്ന റെയിൽവെ പോലീസ് പിന്നെ കണ്ടത്.അല്പം പരിഷ്കാരി ആയ ഒരു (ഈ) സുന്ദരി ഒരു മയവും ഇല്ലാതെ “മുകളിൽ പറഞ്ഞ ““ഗുരുവായൂർ സപെഷ്യൽ” തോളിൽ വച്ച് പ്ലാറ്റ് ഫോം 1ലേക്ക് ഓടുന്നത് ആണ്.

ഇതിനിടയിലും...സരസനായ ഒരു വിരുതൻ എന്നെ നോക്കി .....കല്ല് കൊത്താനുണ്ടോ? കല്ല് എന്ന് ഒരു മയവും ഇല്ലാതെ വിളിച്ച് പറയുകയും കൂടിചെയ്തു.

റെയിവേ സ്റ്റേഷനിൽ നിര നിര ആയുള്ള ടി.വി യിൽ അപ്പോൾ ഉയർന്ന് കേട്ട പാട്ട് നിങ്ങൾക്ക് ഇങ്ങനെ വായിക്കാം.
ഉശിരേറിയാൽ പുലിപുല്ലെടാ......
ഉശിരില്ലെന്നതു നേരെടാ........
എലി തുമ്മിയാൽ മലവീഴുമോ?
ഉന്നം മറന്ന് തെന്നിപ്പറന്ന....... അങ്ങനെ അങ്ങനെ പോകുന്നു.( എന്റെ ബലമായ സംശയം ഇതെല്ലം കേരള സർക്കാരിന്റെയും, റെയിവേ ഭീമന്റെയും ഒരു ഒത്തുകളി അല്ലെ?എന്നാണ്!!!)

അങ്ങനെ S.I പരീക്ഷക്ക് പോയ സാക്ഷാൽ പുലി - എലി ആയി മാ‍ളത്തിലേക്ക്!!!!
ഗുണപാ‍ഠം- കൊടുത്താൽ കൊല്ലത്തും കിട്ടും !!!!! (ഇതിന്റെ സാരാംശം- കുട്ടി നീ ആള് പുപ്പുലി തന്നെ എന്ന് !!!!!!!!????*****.)

ഇനിയും ““ഗുരുവായൂർ സപെഷ്യൽ” എന്താണ് എന്ന് മനസ്സിലാകാത്തവർക്കായി താഴെ “പടം” ചേർത്തിരിക്കുന്നു.
ഈ പോസ്റ്റിന് മനോഹരമായ “സ്കെച്ച് ” വരച്ച് തന്ന പ്രിമാ സെബത്ത് എന്ന എന്റെ സഹപ്രവർത്തകക്ക് നന്ദി!

2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ശിവരാമ മാ‍മന്റെ “വള്ളികളസം”


എല്ലാരും ഒന്ന് ഞെട്ടി.........ഞെട്ടണം....

അല്ല, അല്ലെങ്കിൽ “എന്തര് ഓണം, എന്തോന്ന് ഓണം ”.( ജഗതി ശ്രീകുമാർ സ്റ്റൈലിൽ ഒന്ന് നീട്ടി വായിക്കാൻ അപേക്ഷ).

പത്ത്- പതിമൂന്ന് വയസ്സിനുള്ളിൽ ആഘോഷിച്ചതല്ലേ ഓണം...? പിന്നിട് ഉണ്ടായ ഓണം ഒക്കെ ഒരു ഓണം ആണോ?

ഒരു പുസ്തകം ആക്കത്തക്കവിധം അല്ലേ നമ്മന്റെ “അനുഭവങ്ങൽ -പാളിച്ചകൾ” പരന്ന് കിടക്കുന്നത്...!!

ഞങ്ങൾ “കുട്ടി പട്ടാളങ്ങൾ” രാവിലത്തെ മ്യഷ്ടാന്നഭോജനത്തിന് ശേഷം, ബാബു ചേട്ടന്റെ വിജനമായ പറമ്പിൽ ഒന്ന് കൂടും. അവിടെ വിശാലമായ പറമ്പിൽ ഒരറ്റത്ത് ആൺ കൂട്ടം, ഗോ‍ലി കളി, പന്ത് കളി ഇത്യാതികളിൽ മുഴുകുമ്പോൾ.., പെൺകൂട്ടം......വള മുറി കളി, ചക്ക് കളി, ഊഞ്ഞാൽ ആട്ടം ഇവയിൽ ആണ് വ്യാപൃതർ.

ഈ പറമ്പിലെ ഊഞ്ഞാൽ, എത് വമ്പനും ഒന്ന് ഇരുന്ന് ആടാൻ പാകത്തിന്നുള്ള “തട്ട് ഊഞ്ഞാൽ“ എന്ന് അറിയപ്പടുന്ന ഒരു ഭീമൻ ആയിരുന്നു.പെൺകൂട്ടം രണ്ട് കൂട്ടമായി തിരിഞ്ഞ് ഉഗ്രമായ “ കമ്പ് ” എടുക്കൽ മത്സരത്തിൽ ആയിരുന്നു

(ഇത് എന്ത് എന്ന് അറിയാത്തവർക്കായി ഒരു ചെറുവിവരണം - ഊഞ്ഞാലിന്റെ രണ്ട് അറ്റത്തായി 2 ടീമിന്റെയും 2 പേർ ഊഞ്ഞാൽ തടിയുടെ അറ്റത്തായി ഇരിക്കുന്നു.4 പേർ ചേർന്ന് ഊഞ്ഞാലിനെ അതിശക്തമായി ആട്ടി വായുവിൽ നിർത്തി (മുട്ട, തലയിൽ പൊക്കം,ഉണ്ട,ആന പൊക്കം) ഇത്യാതിയ്ക്ക് തൊട്ട് മുമ്പ്, വായിൽ കടിച്ച് പിടിച്ച് ഇരിക്കുന്ന ചെറിയ കമ്പിൻ കഷ്ണം തറയിലേക്ക് നിക്ഷേപിക്കേണ്ടതും, അതു 100 എണ്ണിതീരുന്നതിനുമുൻപ്, ഏത് വക അഭ്യാസങ്ങൾ വഴിയും തിരിച്ച് എടുക്കേണ്ടതും ആയിരുന്നു.)

ശിവരാമന്റെ “വള്ളികളസം”. -ഇതിനെപറ്റി ഒരക്ഷരം മിണ്ടാത്തതിന്റെ നീരസം ഇത് വായിക്കുന്ന എല്ലാവരുടെയും മുഖത്ത് എനിക്ക് കാണാം.ആക്രാന്തം, അത് വായനയിലാണെങ്കിലും, പാടില്ല തന്നെ.ഈ കമ്പ് എടുക്കൽ അഭ്യാസപ്രകടനം അതിന്റെ പാരമ്യത്തിൽ നിൽക്കവേ, വല്ലാതെ വലിഞ്ഞിഴഞ്ഞ ഒരു ഗർജ്ജനം..

”ഒന്ന്മാറിനിൽക്ക് മക്കളെ............മാമൻ ഒന്ന് ആടട്ടെ......”

പിന്നെ ഊഞ്ഞാലിന്റെ നിയന്ത്രണം ഈ “മാമൻ” ഏറ്റെടുക്കുന്നു. ശിവരാമന്റെ പെങ്ങൾ “രാധ“ ഇതിനിടയിൽ “അണ്ണാ വേണ്ടാണ്ണാ, അണ്ണാ വേണ്ടാണ്ണാ“ എന്നിങ്ങനെ നിലവിളിക്കുന്നുണ്ടായിരുന്നു. തിരുവോണത്തിന് രാവിലെ ഭേഷായി മിനുങ്ങി വന്ന് നിൽക്കുന്ന അണ്ണനുണ്ടൊ ഇത് വല്ലതും കേൾക്കുന്നു...

“പട്ടി കടിക്കല്ലെ വീട്ട്കാരെ...ഞങ്ങൾ പട്ടാണിമാരായ പിള്ളാരാണെ...താന്നിനെ തന്നാന തനി.....”

ശിവരാമമാമൻ പാട്ടും ആട്ടവും ഊഞ്ഞാലിൽ ഇരുന്ന് തുടരുന്നു.ഇതിനിടയിൽ, മുട്ട, തലയിൽ പൊക്കം,ഉണ്ട, ആനപൊക്കം ഈ പേരിൽ അറിയപ്പടുന്ന ഈ അഭ്യാസത്തിന്, അടുത്ത് ഗോലികളിയിൽ മുഴുകിയിരുന്ന “സ്വപുത്രനെ” ക്ഷണിക്കുകയും, മൂന്നാവട്ട മുട്ടയിടീലിലിൽ, ശിവരാമമാമന്റെ മുണ്ട് സ്വപുത്രന്റെ കയ്യിലും....

വള്ളികളസത്തിൽ നിൽക്കുന്ന ശിവരാമമാമനെ കണ്ട് കുട്ടിപട്ടാളം ആർത്ത് ചിരിക്കുന്നു.കാര്യം കുറച്ച് വൈകിമാത്രം മനസിലാക്കിയ ശിവരാമമാമൻ, “തിരുവോണത്തിന് തന്തയുടെ ഉടുമുണ്ട് അഴിച്ചവനേ“ എന്നുള്ള ആക്രോശവും,“ടപ്പോ....എന്റെ അമ്മേ....“ എന്ന നിലവിളിശബ്ദവും ഒന്നിച്ചായിരുന്നു..

വാൽകഷ്ണം- 2 കാലും ഒടിഞ്ഞ്, മൂന്ന് മാസകാലവും മാമൻ വെറും വള്ളികളസത്തിൽ മാത്രം ആയിരുന്നു എന്നാണ് കുട്ടിപട്ടാളത്തിന്റെ പിന്നീട് ഉണ്ടായ പിന്നാമ്പുറ സംസാരം.

ശിവരാമ മാ‍മന്റെ “വള്ളികളസം” എന്ന ഈ പോസ്റ്റിന് മനോഹരമായ “സ്കെച്ച് ” വരച്ച് തന്ന സനീഷ് എന്ന എന്റെ സഹപ്രവത്തകനും,മോഡിഫിക്കേഷൻസ് നടത്തിതന്ന ജീന മാത്യൂ എന്ന എന്റെ സഹപ്രവർത്തകക്കും ഈ പോസ്റ്റ് സമർപ്പിക്കുന്നു.

2009, ഓഗസ്റ്റ് 12, ബുധനാഴ്‌ച

പൂച്ച പുരാണം

“കാര്യങ്ങൾ ഒന്നും നമ്മൾ വിചാരിച്ചമാതിരി അല്ല”- ബൂലോകരുടെ ഒക്കെ ബ്ലോഗ് കണ്ടാ‍ൽ, ഇന്ന്, ഇപ്പോൾ,ഇവിടെ വച്ച് എഴുത്ത് നിർത്താൻ തോന്നും. അല്ല പിന്നെ, ഒരു വിഷയത്തിനും എനിക്ക് സ്കോപ് ഇല്ലാതാക്കി “ഇകണ്ട” വിഷയങ്ങൾ ഒക്കെ എടുത്ത് “അമ്മാനമാടി” എല്ലാം തച്ച് തകർത്ത് മുന്നേറുകയല്ലേ.........മാലോകർ ( “ക്ഷമിക്കണം ബ്ലോലോകർ ”) .

ആശ്വസിക്കാൻ വരട്ടെ, അങ്ങനെ ഒന്നും പിന്മാറാ‍ൻ എനിക്ക് മനസ്സില്ല. “ പിന്മാ‍റുക” എന്ന വാക്ക് എന്റെ നിഘണ്ടു വിൽ ഇല്ലാത്തതിനാലും “സാഹിത്യത്തെ എടുത്ത് അമ്മാനമാടനുള്ള എന്റെ കഴിവ് ഇതിനോടകം തന്നെ വൻ ഖ്യാതി നേടികഴിഞ്ഞതിനാലും. ഇനി സഹിക്കുകേ നിവർത്തിയുള്ളു.

അമ്പടാ............കിട്ടിപ്പോയി........എത്രമനോഹരമായ, ഗഹനമായ “വിഷയം” എവിടെ നിന്ന് തുടങ്ങണം എന്ന് മാത്രമേ ഇനി എനിക്ക് തീരുമാനിക്കേണ്ടതുള്ളു. ഖണ്ടശ്ശ തന്നെ പ്രസിദ്ധികരിച്ചാലോ എന്നാണ് ഇപ്പോഴത്തെ ആലോചന.

ബൈബിളിൽ പറയും പോലെ “ നിങ്ങളിൽ പാപം ചെയ്യാത്തവർ മാത്രം” എന്നെ കല്ലെറിഞ്ഞാലും.

ആരും നെറ്റിചുളിക്കണ്ട.....

ദാ....വിഷയത്തിലേക്ക് എത്തികഴിഞ്ഞു..........

ആമുഖം ഇവിടെ അവസാനിക്കുന്നു.....ഇനി നേരേ വിഷയത്തിലേക്ക്.......!

*****************************************
വളരെ വളരെ വർഷങ്ങൾ പിറകിലേക്ക്..........................................

സക്ഷാൽ ഒരു ക്രിസ്മസ് മാസം, രാവിലെ മുതൽ ഞാൻ അമ്മയോട് “അക്കരെ“(തറവാട്ടിൽ) പോകാൻ ഉള്ള അനുവാദം ചോദിക്കുകയാണ്,അവിടേക്ക് പോകാൻ ഉള്ള വഴിയിൽ എന്നേക്കാത്ത് ഇരിക്കുന്ന, എനിക്ക് ജിജ്ഞാസ ഉണർത്തുന്ന എന്തെല്ലാം അൽഭുതങ്ങൾ ആണ് , അത് അറിയാവുന്നത് കൊണ്ട് തന്നെ എന്നെ ഒറ്റക്ക് അങ്ങനെ വിടാ‍റില്ല( പച്ചക്ക് പറഞ്ഞാൽ ,പറഞ്ഞാൽ കേൾക്കുന്ന സ്വഭാവം പണ്ടേ ഇല്ലാഎന്ന് ചുരുക്കം) തറവാട്ടിലേക്ക് വെറും 10 മിനിറ്റ് ദൂരം മാത്രം. അത് നേരായ വഴിയിലൂടെ പോയാൽ ഉള്ള കാര്യം, എനിക്ക് അത് ഒന്ന് മുതൽ ഒന്നര മണിക്കൂർ വരെ നീണ്ടേക്കാവുന്ന ദൂരം ആണ് .

കണ്മുന്നിൽ നിന്ന് സ്വന്തം വീട് ഒന്ന് മറയുകയേ വേണ്ടു.................പ്ന്നീട് ഒരു പാച്ചിൽ ആണ്, പിന്നെ ഫസ്റ്റ് ലാൻഡിങ് “ കരിഞ്ഞൻപള്ളി ” ക്ഷേത്ര വക കുളത്തിന്റെ കല്പടവിൽ( ഈ പ്രദേശം കാടുപടലങ്ങളാൽ മൂടിയും, പകൽ പോലും ആളുകൾ എത്തിനോക്കാൻ മടിക്കുന്ന ഒരു സ്ഥലം കൂടി ആയിരുന്നു) . അയൽക്കൂട്ടത്തിലെ മറ്റ് കുട്ടി സംഘങ്ങൾ ഒപ്പം ഉണ്ടെങ്കിൽ, പിന്നെ “മീൻ പിടുത്ത മഹാമഹം അരങ്ങ് തകർക്കുകയായി. ചൂണ്ടയേക്കാൾ ഞങ്ങക്ക് ഇഷ്ടം, ഒളിപ്പിച്ച് കൊണ്ടുവരുന്ന ‘ഈരിഴൻ തോർത്ത്” ആയിരുന്നു.

എല്ലാവരും കൂടി സമാന്തരമായി മറ്റൊരു “ കുഞ്ഞി കുളം കുഴിക്കുന്നു” തോർത്ത് വഴി കിട്ടുന്ന പരൽ മീനുകളെ അതിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു, ബാക്കി മീനുകളെ കയ്യിലുള്ള കുപ്പികളിലേക്ക് ആവാഹിക്കുന്നു. പിന്നീട് ഈ കുട്ടി ജാഥ അടുത്തുള്ള പൊട്ടകിണറിനരികിലേക്ക്, അവിടെ നിന്ന് കമ്മ്യൂണിസ്റ്റ് പച്ചയുടെ നീണ്ടവടി ഉപയോഗിച്ച് കിണറിനുള്ളിലെ “പൊത്തുകളിൽ വിശ്രമിക്കുന്ന” പാമ്പുകളെ കുത്തിവേദനിപ്പിക്കുക, ഞോണ്ടുക ഇത്യാതി കലാപരിപാടികളിലേക്ക്.

പന്നീട് ആണ് വയലിലേക്ക് എന്നപ്രോഗ്രാം” പ്രതിമാനിർമ്മാണത്തിന് ആവശ്യമായ ചേറ് കുഴക്കൽ,ഉരുട്ടൽ,അതിൽ ചാടിമറിയൽ ഇന്നിങ്ങനെയുള്ള,ചില്ലറ വിനോദങ്ങൾ അരങ്ങേറുന്നു, അതിന് ശേഷം പാടവരമ്പിൽ നിന്ന് മറ്റെരു വരമ്പിലേക്ക് ഉള്ള “ഹൈജമ്പ് ചാട്ടങ്ങൾ. ഇവക്ക് ഒടുവിൽ “ അലക്കിവെളുപ്പിക്കാൻ” അടുത്ത തോടിലേക്ക്. ഈ കലാപരിപാടി...............“വീട്ടുകാരെ അറിയിക്കും എന്ന്, കുടുംബക്കാരെ അറിയാവുന്ന എതെങ്കിലും നാട്ടുരുടെ “ കടുത്ത ഭീക്ഷണി ” പ്രയോഗത്തിൽ അല്ലാതെ അത് അവസാനിക്കാറില്ല.

അയ്യോ.........ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇതൊന്നും അല്ല, പരത്തിപറഞ്ഞ് ആളുകളെ എന്റെ ഈ പോസ്റ്റിലേക്ക് ആകർഷിക്കുക എന്ന ഒരു “കുതന്ത്രം” മാത്രമാണ് ഞാൻ ചെയ്തത്.

നീണ്ട അഭ്യർഥനകൾക്ക് ഒടുവിൽ എനിക്ക് തറവാട്ടിലേക്ക് പോകാൻ അനുവാദം ലഭിക്കുന്നു. ഞാൻ “ഡീസന്റ് ”ആയി നല്ലവഴി തന്നെ തറവാട്ടിൽ എത്തുന്നു. പക്ഷെ.........അവിടെ എല്ലാവരും ഏതോ കല്യാണത്തിന് പോയികഴിഞ്ഞിരുന്നു. എന്റെ “ഉഗ്രപതാപി ആയ” വില്ലേജ് ഓഫീസർ അപ്പച്ചൻ ഒഴിച്ചാൽ. “എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് “എന്ന അവസ്ഥയിൽ ഞാൻ അവിടെ.
തിരികെ പോകാൻ പലവട്ടം ഞാൻ അനുവാ‍ദം ചേദിച്ചു, വെയിൽ കുറഞ്ഞ് ഊണ് കഴിഞ്ഞ് പോയാൽ മതി എന്ന ശാസനയിൽ ഞാൻ അടങ്ങി.

പിന്നീട് എന്റെ, അതെന്താ, ഇതെന്താ, ചോദ്യങ്ങൾ സഹിക്കാൻ പാടില്ലാഞ്ഞ് ആകണം, എനിക്ക് തൊടിയിലേക്ക് പോകാൻ അപ്പച്ചൻ അനുവാദം തരുന്നു.

പേരമരത്തിൽനിന്ന്, ചാമ്പമരത്തിലേക്ക്, അവിടുന്ന് മൂവാണ്ടൻമാവിലേക്ക്, പന്നീട് സപ്പോർട്ട മരത്തിലേക്ക് എന്ന് ക്രമത്തിൽ ചാടി കളിച്ച് ഇരുന്ന ഞാൻ “ നെല്ലിമരകൊമ്പിൽ ” ഇരിക്കുമ്പേൾ ആണ് അപ്പച്ചന്റെ “ശിങ്കിടി” വിക്രമൻ ചില വലിയ പൊതികളുമായി വീട്ടിലേക്ക് പോകുന്നത് കണ്ടത്.

അപ്പച്ചന്റെ നീട്ടി വിളികേട്ട് ഞാൻ നെല്ലിമരത്തിൽ നിന്ന്താഴേക്ക്..... ഞങ്ങൾക്ക് ഊണ് വിളമ്പിയിട്ട് വിക്രമൻ പോകുന്നു. ഈ സമയംഎല്ലാം “ സുഖകരമായ ഒരു സുഗന്ധം” അവിടെ അലതല്ലുന്നുണ്ടായിരുന്നു.

ഊണിന് ശേഷം ഉള്ള പതിവ് ഉറക്കത്തിനായ് “ അപ്പച്ചൻ ” പോകുന്നു. എന്നോട് സ്വീകരണമുറിയിൽ കിടന്ന് വിശ്രമിക്കാനും പറഞ്ഞു.

ഞാൻ ആകാശവാണിയുടെ “ ചലചിത്രഗാനം” പരിപാടി കേട്ട് ഇങ്ങനെ കിടക്കുന്നു. പാട്ടിന്റെ ഒച്ചയ്ക്കും മുകളിലായ് “ സുഖകരമായ സുഗന്ധം ” വീണ്ടും അവിടെ ഫാനിന്റെ ഗതിമാറ്റത്തിനനുസരിച്ച് ഏറിയും,കുറഞ്ഞും, എന്നെ പെറുതിമുട്ടിച്ചു. ഇനിവയ്യാ............!

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനേ പറ്റിയില്ല........ കട്ടിലിനടിയിൽ ഒരു ബോക്സിലായി നിരന്ന് ഇരിക്കുന്ന കുറെ “പ്ലം കേക്കുകൾ ”. ഇതാണോ ഇത്ര വലിയ കാര്യം..........ഞാൻ ചെറുതായി ഉറക്കം പിടിച്ചോ എന്ന് ഒരു സംശയം? പക്ഷെ ആ ഉറക്കത്തിലും “ഞാൻ ഒരു പൂച്ച ”കട്ടിലിനടിയിലേക്ക് പലപ്രാവിശ്യം കയറി-ഇറങ്ങുന്നതായി സ്വപ്നം കാണുന്നു.

നേരം നാലുമണി കഴിഞ്ഞു.....ഞാൻ വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചുകഴിഞ്ഞു......അപ്പോൾ അപ്പച്ചൻ എന്നോട് കട്ടിലിനടിയിൽ ഒരു ബോക്സ് ഉണ്ടെന്നും, അതെടുക്കാനും ആവശ്യപ്പെടുന്നു.

അത് ഞാൻ അപ്പച്ചന്റെ ചാരുകസേരക്കരികിലായി നീക്കി വച്ച്കൊടുക്കുന്നു.............!ബോക്സിന്റെ ഒരരികിലേക്ക് അപ്പച്ചൻ ഒരോരുത്തരുടെ പേര് പറഞ്ഞ് കേക്കുകൾ മാറ്റിവയ്ക്കുന്നു, ഇതിനിടയിൽ പെട്ടെന്ന് അപ്പച്ചൻ “ അസ്വഭാവിക ഷെയ്പ് ” ഉള്ള ഒരു കേക്കുമായി നിവരുന്നു. എന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്നു. ..........???

“ അപ്പച്ചാ....ഒരു സംശയവും വേണ്ട.............ഇത് “ പൂച്ച ” തിന്നത് തന്നെ............! അപ്പച്ചൻ എന്നോട് ഒന്നും ചേദിച്ചില്ല എന്നാലും പറയണ്ടേ ഒരു കടമ എനിക്ക് ഇല്ലേ?

പോകാൻനേരം അപ്പച്ചൻ ഒരു കവർ എടുത്ത് ഒരു കേക്ക് അതിലേക്ക് വയ്ക്കുന്നു. പുറകെ
“ അസ്വഭാവിക ഷെയ്പ് ” ഉള്ള ആ കേക്കും.

എന്നിട്ട് ഇത്രയും കൂടി പറഞ്ഞു............“പൂച്ച ” തിന്ന............! കേക്ക് .......... ഈ എനിക്ക് മാത്രം ഉള്ളതാണ് എന്ന്.

ഇന്നും അതിലെ “ലോജിക്ക് ” എനിക്ക് അത്ര പിടികിട്ടിയിട്ടില്ല! പൂച്ച കൾ ഉണ്ടാക്കുന്ന ഓരോരൊ..........വിനകളേ..............!
********************************************

2009, ഓഗസ്റ്റ് 9, ഞായറാഴ്‌ച

“സംഭവകഥ”

പുതിയ പോസ്റ്റ് എന്തായിരിക്കണം..........അതായിരുന്നു കഴിഞ്ഞ ആഴ്ച മുഴുവനും ഉള്ള എന്റെ ചിന്ത?
യാത്രാവിവരണം?(അതിനു അടുത്തകാലത്തെങ്ങും ഒരു വിദൂര സാധ്യത പോലും ഞാൻ ദർശിക്കുന്നില്ല) “കഥ?” ( അഭിപ്രായം അർഹിക്കുന്നില്ല) ,നാടകം? (എന്റെ അമ്മേ........അന്തരംഗത്തിന്റെ നിലവിളി ആണ് നിങ്ങൾ കേട്ടത്) പിന്നെ എന്ത് കുന്തം എഴുതും?
ചുമ്മാതെ അല്ലാ........സാഹിത്യകാരന്മാർ “ അന്തർമുഖരാണ് എന്ന് ജനം പറയുന്നത്.ഇ ആലോചനയും എഴുത്തും അവരെ അങ്ങനെ ആക്കിയിയില്ലെങ്കിലേ അൽഭുതം ഉള്ളു.(എന്തോ എനിക്ക് തന്നെ എന്നോട് ഒരു മതിപ്പ്,ജനം എന്തും പറഞ്ഞ് കൊള്ളട്ടെ......ഞാനും വിശ്വസാഹിത്യകാർക്ക് ഒപ്പം..............ഹ ഹഹ.........( അന്തരംഗതിന്റെ അട്ടഹാസം ആണ് നിങ്ങൾ കേട്ടത്.)
മേൽ‌പ്പറഞ്ഞ ഒരു വിവരണത്തിനും തൽക്കാലം എന്റെ ആലേചനയെ ഒന്ന് സ്പർശിക്കാൻ കൂടി കഴിയത്തതിനാൽ, ഇനി എന്റെ മുന്നിൽ ഉള്ള ഏക പോംവഴി “ ഒരു സംഭവ കഥ” വിവരിക്കൽ മാത്രം ആണ്.
********************************************
സംഭവസ്ഥലം - നിയമവിദ്യാലയം( എർണാകുളം).
ഏകദേശം ഒരു ഉച്ച സമയം, തിരുകൊച്ചി നിയമസഭ പണ്ട്കൂടിയ അതേ സ്ഥലം ആണ് അവസാനവർഷ നിയമ വിദ്യർഥികളായ ഞങ്ങളുടെ ക്ലാസ് മുറി. അവിടെ ഹാജർ കുറഞ്ഞ “നിയമസഭ” പോലെ അവിടെ ഇവിടെ ആയി കുട്ടികൾ ഉച്ചഭക്ഷണത്തിനായ് വട്ടംകൂടുന്നു.
ഞാനും എന്റെ ഹോസറ്റൽ പൊതിപാത്രം തിരയുന്നു..........
അപ്പോൾ നിറഞ്ഞ ചിരിയോടെ ശ്രീമാൻ ഫൈസൽ ക്ലാസിലെ “ ഡയസിൽ ” മൂന്ന് വട്ടം മുട്ടികൊണ്ട് ഒരു പ്രസ്ഥാവന നടത്തി............
“സുഹ്യത്തുക്കളെ..................നമ്മുടെ അയലത്തെ “യാത്രാ ഓഡിറ്റോറിയത്തിൽ ഇന്ന് കല്യാണ സദ്യ ഉണ്ടായിരിക്കുന്നതാണ്. വരാൻ താല്പര്യം ഉള്ളവർക്ക് അതിനായ് ഒരുക്കങ്ങൾ ആ‍രംഭിക്കാവുന്നതാണ്“.
ഈ കലാപരിപാടി ഇടക്കിടക്ക് അരങ്ങേറുന്നതിനാൽ അത്ര ശ്രദ്ധ കൊടുക്കാൻ പോയില്ല.
ഞാൻ എന്റെ പ്രിയ ഭക്ഷണമായ കടലക്കറിയിൽ കുതിർന്ന ഉപ്പുമാവിൻ പാത്രം തുറക്കാൻ തുടങ്ങിയതും, കഷ്ടകാലം എന്റെ മുന്നിലേക്ക് പ്രിയ സുഹ്രുത്ത് “ഷൈമ” യുടെ രൂപത്തിൽ അവതരിച്ചത്.
സദ്യ കഴിച്ചിട്ട് കാലം കുറെ ആയി എന്നും, ഞാനും കൂടെ ചെല്ലണമെന്നും.“ ഒടുക്കത്തെ നിർബന്ധം”. (പലതും പറഞ്ഞ് ഒഴിയാൻ നോക്കീട്ടും രക്ഷ ഇല്ലാതെആയി, അവൾ എന്റെ പ്രിയ ഭക്ഷണം അതിനിടെ കുറച്ച് അകത്താക്കുകയും, ബാക്കി ദാനം നൽകുകയും ചെയ്ത് കഴിഞ്ഞിരുന്നു).
ഇതിനിടെ സദ്യക്കുള്ള് ഒരു “ബാച്ച്” യാത്രയായികഴിഞ്ഞിരുന്നു. അടുത്ത “ബാച്ച് ” ആയി ഈ ഹതഭാഗ്യയും, പ്രിയസുഹൃത്തും, ഫൈസലുംകൂടി യാത്രതിരിക്കുന്നു. യാത്ര എന്നുപറയാനും മാത്രം ദൂരം ഇല്ല കേട്ടോ. (ചാടികടക്കാൻ പാകത്തിൽ ഒരു മതിൽ മാത്രം).
വളരെ “ഡീസെന്റ് ” ആയി , അലങ്കരിച്ച കല്യാണ കമാനം കടന്ന് ഞങ്ങൾ വിവാഹ ഹാളിൽ പ്രവേശിച്ചു, കസേരകളിൽ ഉപവിഷ്ടരാകുന്നു.
“ സുരേഷ് Weds ശ്രീകല ” - മാലയിടലും, താലികെട്ടും ഒക്കെ കഴിഞ്ഞു. വരന് സമ്മാനം കൊടുക്കാൻ ഉള്ളവർക്കും, ഫോട്ടൊ എടുക്കാൻ ഉള്ള വർക്കും സ്റ്റേജിലേക്ക് എത്താം. തൊട്ട് അടുത്തിരുന്ന അമ്മച്ചി ഞങ്ങളെ നിർബന്ധിക്കാൻ തുടങ്ങി.
“ചെല്ല് മക്കളേ........നാണിക്കാതെ....“.( എന്റെ പൊന്ന് അമ്മച്ചി, നാണമില്ലാത്തത് കൊണ്ടല്ലെ ഇവിടെ -എന്ന് ആത്മഗതം നടത്താൻ അല്ലെ പറ്റു.) അവിടുന്നു ഒന്ന് രക്ഷപെട്ട പെടാപ്പാട് ഞങ്ങൾക്കേഅറിയു.
ഇനിയാണ് സദ്യവെട്ടം, നല്ല ഇരിപ്പിടം തന്നെ കിട്ടി, സദ്യയും തുടങ്ങി, ഒന്നാം വട്ട ചോറ് വിളമ്പൽ നടക്കുന്നു.........( മനസ്സാ ഞാൻ സുഹൃത്തിനോട് നന്ദി പറയുന്നു, രുചികരമായ സദ്യക്ക്.)
എല്ലാം തവിട് പൊടി ആയത് വെറും മിനിറ്റുകൾക്കുള്ളിൽ ആണ്. കുറെനേരം ആയി ഊണിനിടയിൽ സുഹൃത്ത് “ഫൈസൽ” അരികിൽ ഇരിക്കുന്ന “അമ്മാവനുമായി” കത്തി വയ്ക്കുന്നത് കേൾക്കാമായിരുന്നു. ഊണിനിടയിൽ അതൊക്കെ കേൾക്കാൻ എവിടെ സമയം.(കേൾക്കാതിരുന്നതും എത്രനന്നായി, അല്ലെങ്കിൽ അദ്യം തന്നെ ഊണ് അവസാനിപ്പിക്കേണ്ടിവന്നേനെ.)
അവസാനഭാഗം ഇങ്ങനെ........................
ചൂട് പ്രഥമൻ..........വരിയുടെ അങ്ങേതലക്കൽ എത്തി........... ഇനി ഇലയുടെ അടുത്ത് എത്താൻ നിമിഷങ്ങൾ മാത്രം.
“ശവപ്പെട്ടിയിൽ അവസാന ആണിയും ഫൈസൽ അടിച്ച് കഴിഞ്ഞിരിക്കുന്നു..................
അത് നിങ്ങൾക്ക് ഇങ്ങനെ വായിക്കാം.
“ സുരേഷമായുള്ള ഡിഗ്രി പഠനകാലം ഒക്കെ മഹാരാജാസ് കോളേജിൽ വച്ച് എന്തരസം ആയിരുന്നു”
പിന്നെ കേട്ടത് ഇങ്ങനെ..............
“എടാ കൊച്ചനേ...ഞാൻ അവന്റെ ചെറിയച്ഛനാ...അവൻ പത്താംതരം പാസ്സായിട്ടില്ല. അവന് ആശാരിപ്പണി ആണ് തൊഴിൽ. കോളേജിന്റെ പടി കണ്ടിട്ടില്ല. വെറുതെ കിട്ടുന്നത് കഴിച്ചിട്ട് പോയാൽ പോരേ......................"
പ്രഥമൻ അടുത്ത് എത്തി .....................പിന്നെ ഒന്നും എനിക്ക് ഓർമ്മയില്ല.........
*******ശുഭം******

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

സമര്‍പ്പണം

മലയാള ബ്ലോഗിലെ ഒരു വമ്പന്‍ (വങ്കന്‍ എന്നു വായിക്കാതിരിക്കാന്‍ അപേക്ഷ) നമ്മുടെ സഹപ്രവര്‍ത്തകന്‍ ആയി “പുതുതായി ” വന്നുചേര്‍ന്നു എന്നും, ഒന്ന് പരിചയപെടുന്നതില്‍ വിരോധം ഉണ്ടാകില്ലല്ലോ എന്ന് പറഞ്ഞ് എന്നെ വിളിച്ചതും- എന്റെ മറ്റൊരു സഹപ്രവര്‍ത്തകന്‍ .

അങ്ങനെ “ വമ്പനെ പരിചയപെടുന്നു” . ആല്ലറ ചില്ലറ പാചകങ്ങളുമായി പാശ്ചാത്യ ബ്ലോഗ് മേഖലയില്‍ ‍കുരുങ്ങി കിടന്ന എന്നെ മലയാള ബ്ലോഗ് എന്നാല്‍,വെറുമൊരു പാചക മേഖല മാത്രം അല്ലെന്നും,അത് വമ്പന്‍ സ്രാവുകളുടെ ഒരു വന്‍ കടലാണെന്നും (സ്രാവുകളുടെ പേരുകള്‍ ഇങ്ങനെ വായിക്കം...കുറുമാന്‍, നിരക്ഷരന്‍‍, മാണിക്യം,.........) എന്നെ പോലെയുള്ളവര്‍ക്കും അതില്‍ ചെറുമീനായി വിലസാം എന്ന് പറഞ്ഞ് എന്നെ ഈ സാഹസത്തിന് പ്രേരിപ്പിച്ച ‘ അ വമ്പന്‍ പൊറാടത്തിന് ‘ഈ ബ്ലോഗിന് ഭാവിയില്‍ വന്നു ചേരുന്ന “അതി-പ്രശസ്തിയിലും”+ അഭിനന്ദന പ്രവാഹങ്ങളിലും” യാതൊരു അവകാശവാദത്തിനും സ്ഥാനം ഉണ്ടായിരിയ്ക്കുന്നതല്ല എന്നും മറിച്ച്, എന്റെ ഭാവി രചനകള്‍ വഴി നാട്ടുകാര്‍ക്ക് വന്നുചേര്‍ന്നേക്കാവുന്ന “അത്യന്താപത്തുകള്‍ക്കും + കഷ്ടനഷ്ടങ്ങള്‍ക്കും” ഉത്തരവാദി പൊറാടത്ത് മാത്രമായിരിക്കും എന്ന് ഇതിനാല്‍ ബോദ്ധ്യപ്പെടുത്തികൊള്ളുന്നു.

ഇനിയാണ് പൊറാടത്ത് എന്നോട് ചെയ്ത യഥാര്‍ത്ഥ ചതിയെ പറ്റി നിങ്ങള്‍ അറിയേണ്ടത് ................???

എഴുതിയാല്‍ മാത്രം പോരാ, നര്‍മ്മത്തില്‍ചാലിച്ച രചനകള്‍‍ക്കാണ് ബ്ലോഗില്‍ ഡിമാന്‍ഡ് എന്നും പറയാതെ പറഞ്ഞു. ( ഉദാഹരണമായി പൊറാ‍ടത്തിന്റ തന്നെ -‘മാക്രി ഉലര്‍ത്ത് ” നര്‍മ്മത്തിന്റെ ഒരു ഉദാത്ത ക്ലാസിക്ക് ആണെന്നും അത് ആവര്‍ത്തിച്ച് വായിക്കാനും ആവിശ്യപ്പെട്ടു. വെളിപ്പെടുത്താത്ത ചില വിവരങ്ങള്‍ കൂടി ഇതാ........പൊറാടത്തിന്റെ ഭാര്യ ഉണ്ടാക്കിയ ഞണ്ട് കറിയുടെ ഒരു പുനരാവിഷ്കരണം മാത്രമായിരുന്നു “ആപോസ്റ്റ് ” എന്ന് വമ്പന്‍ സ്രാവുകള്‍ വായിച്ച് അറിയാന്‍ അപേക്ഷ....


വിവാഹത്തിന് മുമ്പ് വരെ............ ( ക്ലാ ക്ലാ ക്ലാ ക്ലി ക്ലു ക്ലു ക്ലു.................ഇമ്മട്ടിലുള്ള രചനകള്‍ ഞാന്‍ നടത്തുമായിരുന്നു എന്നതു ഒഴിച്ചാല്‍, വിവാഹശേഷം അതും പാടെ കൂമ്പ് അടഞ്ഞു എന്ന് ബൂലോ‍കര്‍ അറിയണം- പ്രിയ ഭര്‍ത്താവേ.., ചിലസത്യങ്ങള്‍ പറയാതെ വയ്യാ...)

പൊറാടത്ത് ചെയ്ത ഈ വന്‍ചതി വീട്ടിലും ചില ഭൂകമ്പള്‍ക്ക് ഇടവരുത്തി. തല ഒരു വശത്തേക്ക് ചരിച്ചും, ഉയര്‍ത്തിയുംഉള്ള എന്റെ ഈ നടപ്പും, കിടപ്പും, മൌനവും എല്ലാം കൂടി ആയപ്പോള്‍.........ഭര്‍ത്താവിനും “അ”ക്ഷമ കെട്ടു എന്നു വേണം കരുതാന്‍ .
( ഒരു വഴിയുമില്ലാതെ ഭാവനയുടെ ലോകത്ത് നര്‍മ്മത്തില്‍ ചാലിച്ച കഥ ‘ മെനക്കെട്ട് ’ മെനഞ്ഞ് കൊണ്ടിരിക്കുന്ന എന്റെ കാര്യം വിശപ്പിന്റെ വിളി അധികരിച്ച് ഇരിക്കുന്ന പാവം എന്റെ ഭര്‍ത്താവിനു അറിയില്ലല്ലൊ!.)

ഇനി വയ്യ...റിസ്ക്ക് എടുത്തുള്ള ഒരു കൊമ്പ്രമൈസിനും ഞാന്‍ തയ്യാര്‍ അല്ലാത്തതിനാലും, ഭാവന.................ഇങ്ങനെ അന്തമില്ലാതെ നീളുന്നതിനാലും , ഈ സാഹസം ഞാന്‍ ഇതിനാല്‍ അവസാനിപ്പിച്ച് കൊള്ളുന്നു.

എന്നാലും, പൊറാ‍ടത്തിന്റെ ഈ ചതിക്ക്, പണ്ട് പണ്ട് പണ്ട് ..........ഞാന്‍ കുത്തിക്കുറിച്ച ചില ക്ലാ ക്ലാക്ലി... എങ്കിലും വായിച്ച് നിങ്ങള്‍ പ്രതികാരം ചെയ്യണം എന്ന് ഞാന്‍ വാശിപിടിക്കുന്നു. അധികം വൈകാതെ അത് പ്രതീക്ഷിയ്ക്കാം... ജാഗ്രതൈ...