2009, ഓഗസ്റ്റ് 12, ബുധനാഴ്‌ച

പൂച്ച പുരാണം

“കാര്യങ്ങൾ ഒന്നും നമ്മൾ വിചാരിച്ചമാതിരി അല്ല”- ബൂലോകരുടെ ഒക്കെ ബ്ലോഗ് കണ്ടാ‍ൽ, ഇന്ന്, ഇപ്പോൾ,ഇവിടെ വച്ച് എഴുത്ത് നിർത്താൻ തോന്നും. അല്ല പിന്നെ, ഒരു വിഷയത്തിനും എനിക്ക് സ്കോപ് ഇല്ലാതാക്കി “ഇകണ്ട” വിഷയങ്ങൾ ഒക്കെ എടുത്ത് “അമ്മാനമാടി” എല്ലാം തച്ച് തകർത്ത് മുന്നേറുകയല്ലേ.........മാലോകർ ( “ക്ഷമിക്കണം ബ്ലോലോകർ ”) .

ആശ്വസിക്കാൻ വരട്ടെ, അങ്ങനെ ഒന്നും പിന്മാറാ‍ൻ എനിക്ക് മനസ്സില്ല. “ പിന്മാ‍റുക” എന്ന വാക്ക് എന്റെ നിഘണ്ടു വിൽ ഇല്ലാത്തതിനാലും “സാഹിത്യത്തെ എടുത്ത് അമ്മാനമാടനുള്ള എന്റെ കഴിവ് ഇതിനോടകം തന്നെ വൻ ഖ്യാതി നേടികഴിഞ്ഞതിനാലും. ഇനി സഹിക്കുകേ നിവർത്തിയുള്ളു.

അമ്പടാ............കിട്ടിപ്പോയി........എത്രമനോഹരമായ, ഗഹനമായ “വിഷയം” എവിടെ നിന്ന് തുടങ്ങണം എന്ന് മാത്രമേ ഇനി എനിക്ക് തീരുമാനിക്കേണ്ടതുള്ളു. ഖണ്ടശ്ശ തന്നെ പ്രസിദ്ധികരിച്ചാലോ എന്നാണ് ഇപ്പോഴത്തെ ആലോചന.

ബൈബിളിൽ പറയും പോലെ “ നിങ്ങളിൽ പാപം ചെയ്യാത്തവർ മാത്രം” എന്നെ കല്ലെറിഞ്ഞാലും.

ആരും നെറ്റിചുളിക്കണ്ട.....

ദാ....വിഷയത്തിലേക്ക് എത്തികഴിഞ്ഞു..........

ആമുഖം ഇവിടെ അവസാനിക്കുന്നു.....ഇനി നേരേ വിഷയത്തിലേക്ക്.......!

*****************************************
വളരെ വളരെ വർഷങ്ങൾ പിറകിലേക്ക്..........................................

സക്ഷാൽ ഒരു ക്രിസ്മസ് മാസം, രാവിലെ മുതൽ ഞാൻ അമ്മയോട് “അക്കരെ“(തറവാട്ടിൽ) പോകാൻ ഉള്ള അനുവാദം ചോദിക്കുകയാണ്,അവിടേക്ക് പോകാൻ ഉള്ള വഴിയിൽ എന്നേക്കാത്ത് ഇരിക്കുന്ന, എനിക്ക് ജിജ്ഞാസ ഉണർത്തുന്ന എന്തെല്ലാം അൽഭുതങ്ങൾ ആണ് , അത് അറിയാവുന്നത് കൊണ്ട് തന്നെ എന്നെ ഒറ്റക്ക് അങ്ങനെ വിടാ‍റില്ല( പച്ചക്ക് പറഞ്ഞാൽ ,പറഞ്ഞാൽ കേൾക്കുന്ന സ്വഭാവം പണ്ടേ ഇല്ലാഎന്ന് ചുരുക്കം) തറവാട്ടിലേക്ക് വെറും 10 മിനിറ്റ് ദൂരം മാത്രം. അത് നേരായ വഴിയിലൂടെ പോയാൽ ഉള്ള കാര്യം, എനിക്ക് അത് ഒന്ന് മുതൽ ഒന്നര മണിക്കൂർ വരെ നീണ്ടേക്കാവുന്ന ദൂരം ആണ് .

കണ്മുന്നിൽ നിന്ന് സ്വന്തം വീട് ഒന്ന് മറയുകയേ വേണ്ടു.................പ്ന്നീട് ഒരു പാച്ചിൽ ആണ്, പിന്നെ ഫസ്റ്റ് ലാൻഡിങ് “ കരിഞ്ഞൻപള്ളി ” ക്ഷേത്ര വക കുളത്തിന്റെ കല്പടവിൽ( ഈ പ്രദേശം കാടുപടലങ്ങളാൽ മൂടിയും, പകൽ പോലും ആളുകൾ എത്തിനോക്കാൻ മടിക്കുന്ന ഒരു സ്ഥലം കൂടി ആയിരുന്നു) . അയൽക്കൂട്ടത്തിലെ മറ്റ് കുട്ടി സംഘങ്ങൾ ഒപ്പം ഉണ്ടെങ്കിൽ, പിന്നെ “മീൻ പിടുത്ത മഹാമഹം അരങ്ങ് തകർക്കുകയായി. ചൂണ്ടയേക്കാൾ ഞങ്ങക്ക് ഇഷ്ടം, ഒളിപ്പിച്ച് കൊണ്ടുവരുന്ന ‘ഈരിഴൻ തോർത്ത്” ആയിരുന്നു.

എല്ലാവരും കൂടി സമാന്തരമായി മറ്റൊരു “ കുഞ്ഞി കുളം കുഴിക്കുന്നു” തോർത്ത് വഴി കിട്ടുന്ന പരൽ മീനുകളെ അതിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു, ബാക്കി മീനുകളെ കയ്യിലുള്ള കുപ്പികളിലേക്ക് ആവാഹിക്കുന്നു. പിന്നീട് ഈ കുട്ടി ജാഥ അടുത്തുള്ള പൊട്ടകിണറിനരികിലേക്ക്, അവിടെ നിന്ന് കമ്മ്യൂണിസ്റ്റ് പച്ചയുടെ നീണ്ടവടി ഉപയോഗിച്ച് കിണറിനുള്ളിലെ “പൊത്തുകളിൽ വിശ്രമിക്കുന്ന” പാമ്പുകളെ കുത്തിവേദനിപ്പിക്കുക, ഞോണ്ടുക ഇത്യാതി കലാപരിപാടികളിലേക്ക്.

പന്നീട് ആണ് വയലിലേക്ക് എന്നപ്രോഗ്രാം” പ്രതിമാനിർമ്മാണത്തിന് ആവശ്യമായ ചേറ് കുഴക്കൽ,ഉരുട്ടൽ,അതിൽ ചാടിമറിയൽ ഇന്നിങ്ങനെയുള്ള,ചില്ലറ വിനോദങ്ങൾ അരങ്ങേറുന്നു, അതിന് ശേഷം പാടവരമ്പിൽ നിന്ന് മറ്റെരു വരമ്പിലേക്ക് ഉള്ള “ഹൈജമ്പ് ചാട്ടങ്ങൾ. ഇവക്ക് ഒടുവിൽ “ അലക്കിവെളുപ്പിക്കാൻ” അടുത്ത തോടിലേക്ക്. ഈ കലാപരിപാടി...............“വീട്ടുകാരെ അറിയിക്കും എന്ന്, കുടുംബക്കാരെ അറിയാവുന്ന എതെങ്കിലും നാട്ടുരുടെ “ കടുത്ത ഭീക്ഷണി ” പ്രയോഗത്തിൽ അല്ലാതെ അത് അവസാനിക്കാറില്ല.

അയ്യോ.........ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇതൊന്നും അല്ല, പരത്തിപറഞ്ഞ് ആളുകളെ എന്റെ ഈ പോസ്റ്റിലേക്ക് ആകർഷിക്കുക എന്ന ഒരു “കുതന്ത്രം” മാത്രമാണ് ഞാൻ ചെയ്തത്.

നീണ്ട അഭ്യർഥനകൾക്ക് ഒടുവിൽ എനിക്ക് തറവാട്ടിലേക്ക് പോകാൻ അനുവാദം ലഭിക്കുന്നു. ഞാൻ “ഡീസന്റ് ”ആയി നല്ലവഴി തന്നെ തറവാട്ടിൽ എത്തുന്നു. പക്ഷെ.........അവിടെ എല്ലാവരും ഏതോ കല്യാണത്തിന് പോയികഴിഞ്ഞിരുന്നു. എന്റെ “ഉഗ്രപതാപി ആയ” വില്ലേജ് ഓഫീസർ അപ്പച്ചൻ ഒഴിച്ചാൽ. “എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് “എന്ന അവസ്ഥയിൽ ഞാൻ അവിടെ.
തിരികെ പോകാൻ പലവട്ടം ഞാൻ അനുവാ‍ദം ചേദിച്ചു, വെയിൽ കുറഞ്ഞ് ഊണ് കഴിഞ്ഞ് പോയാൽ മതി എന്ന ശാസനയിൽ ഞാൻ അടങ്ങി.

പിന്നീട് എന്റെ, അതെന്താ, ഇതെന്താ, ചോദ്യങ്ങൾ സഹിക്കാൻ പാടില്ലാഞ്ഞ് ആകണം, എനിക്ക് തൊടിയിലേക്ക് പോകാൻ അപ്പച്ചൻ അനുവാദം തരുന്നു.

പേരമരത്തിൽനിന്ന്, ചാമ്പമരത്തിലേക്ക്, അവിടുന്ന് മൂവാണ്ടൻമാവിലേക്ക്, പന്നീട് സപ്പോർട്ട മരത്തിലേക്ക് എന്ന് ക്രമത്തിൽ ചാടി കളിച്ച് ഇരുന്ന ഞാൻ “ നെല്ലിമരകൊമ്പിൽ ” ഇരിക്കുമ്പേൾ ആണ് അപ്പച്ചന്റെ “ശിങ്കിടി” വിക്രമൻ ചില വലിയ പൊതികളുമായി വീട്ടിലേക്ക് പോകുന്നത് കണ്ടത്.

അപ്പച്ചന്റെ നീട്ടി വിളികേട്ട് ഞാൻ നെല്ലിമരത്തിൽ നിന്ന്താഴേക്ക്..... ഞങ്ങൾക്ക് ഊണ് വിളമ്പിയിട്ട് വിക്രമൻ പോകുന്നു. ഈ സമയംഎല്ലാം “ സുഖകരമായ ഒരു സുഗന്ധം” അവിടെ അലതല്ലുന്നുണ്ടായിരുന്നു.

ഊണിന് ശേഷം ഉള്ള പതിവ് ഉറക്കത്തിനായ് “ അപ്പച്ചൻ ” പോകുന്നു. എന്നോട് സ്വീകരണമുറിയിൽ കിടന്ന് വിശ്രമിക്കാനും പറഞ്ഞു.

ഞാൻ ആകാശവാണിയുടെ “ ചലചിത്രഗാനം” പരിപാടി കേട്ട് ഇങ്ങനെ കിടക്കുന്നു. പാട്ടിന്റെ ഒച്ചയ്ക്കും മുകളിലായ് “ സുഖകരമായ സുഗന്ധം ” വീണ്ടും അവിടെ ഫാനിന്റെ ഗതിമാറ്റത്തിനനുസരിച്ച് ഏറിയും,കുറഞ്ഞും, എന്നെ പെറുതിമുട്ടിച്ചു. ഇനിവയ്യാ............!

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനേ പറ്റിയില്ല........ കട്ടിലിനടിയിൽ ഒരു ബോക്സിലായി നിരന്ന് ഇരിക്കുന്ന കുറെ “പ്ലം കേക്കുകൾ ”. ഇതാണോ ഇത്ര വലിയ കാര്യം..........ഞാൻ ചെറുതായി ഉറക്കം പിടിച്ചോ എന്ന് ഒരു സംശയം? പക്ഷെ ആ ഉറക്കത്തിലും “ഞാൻ ഒരു പൂച്ച ”കട്ടിലിനടിയിലേക്ക് പലപ്രാവിശ്യം കയറി-ഇറങ്ങുന്നതായി സ്വപ്നം കാണുന്നു.

നേരം നാലുമണി കഴിഞ്ഞു.....ഞാൻ വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചുകഴിഞ്ഞു......അപ്പോൾ അപ്പച്ചൻ എന്നോട് കട്ടിലിനടിയിൽ ഒരു ബോക്സ് ഉണ്ടെന്നും, അതെടുക്കാനും ആവശ്യപ്പെടുന്നു.

അത് ഞാൻ അപ്പച്ചന്റെ ചാരുകസേരക്കരികിലായി നീക്കി വച്ച്കൊടുക്കുന്നു.............!ബോക്സിന്റെ ഒരരികിലേക്ക് അപ്പച്ചൻ ഒരോരുത്തരുടെ പേര് പറഞ്ഞ് കേക്കുകൾ മാറ്റിവയ്ക്കുന്നു, ഇതിനിടയിൽ പെട്ടെന്ന് അപ്പച്ചൻ “ അസ്വഭാവിക ഷെയ്പ് ” ഉള്ള ഒരു കേക്കുമായി നിവരുന്നു. എന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്നു. ..........???

“ അപ്പച്ചാ....ഒരു സംശയവും വേണ്ട.............ഇത് “ പൂച്ച ” തിന്നത് തന്നെ............! അപ്പച്ചൻ എന്നോട് ഒന്നും ചേദിച്ചില്ല എന്നാലും പറയണ്ടേ ഒരു കടമ എനിക്ക് ഇല്ലേ?

പോകാൻനേരം അപ്പച്ചൻ ഒരു കവർ എടുത്ത് ഒരു കേക്ക് അതിലേക്ക് വയ്ക്കുന്നു. പുറകെ
“ അസ്വഭാവിക ഷെയ്പ് ” ഉള്ള ആ കേക്കും.

എന്നിട്ട് ഇത്രയും കൂടി പറഞ്ഞു............“പൂച്ച ” തിന്ന............! കേക്ക് .......... ഈ എനിക്ക് മാത്രം ഉള്ളതാണ് എന്ന്.

ഇന്നും അതിലെ “ലോജിക്ക് ” എനിക്ക് അത്ര പിടികിട്ടിയിട്ടില്ല! പൂച്ച കൾ ഉണ്ടാക്കുന്ന ഓരോരൊ..........വിനകളേ..............!
********************************************

2009, ഓഗസ്റ്റ് 9, ഞായറാഴ്‌ച

“സംഭവകഥ”

പുതിയ പോസ്റ്റ് എന്തായിരിക്കണം..........അതായിരുന്നു കഴിഞ്ഞ ആഴ്ച മുഴുവനും ഉള്ള എന്റെ ചിന്ത?
യാത്രാവിവരണം?(അതിനു അടുത്തകാലത്തെങ്ങും ഒരു വിദൂര സാധ്യത പോലും ഞാൻ ദർശിക്കുന്നില്ല) “കഥ?” ( അഭിപ്രായം അർഹിക്കുന്നില്ല) ,നാടകം? (എന്റെ അമ്മേ........അന്തരംഗത്തിന്റെ നിലവിളി ആണ് നിങ്ങൾ കേട്ടത്) പിന്നെ എന്ത് കുന്തം എഴുതും?
ചുമ്മാതെ അല്ലാ........സാഹിത്യകാരന്മാർ “ അന്തർമുഖരാണ് എന്ന് ജനം പറയുന്നത്.ഇ ആലോചനയും എഴുത്തും അവരെ അങ്ങനെ ആക്കിയിയില്ലെങ്കിലേ അൽഭുതം ഉള്ളു.(എന്തോ എനിക്ക് തന്നെ എന്നോട് ഒരു മതിപ്പ്,ജനം എന്തും പറഞ്ഞ് കൊള്ളട്ടെ......ഞാനും വിശ്വസാഹിത്യകാർക്ക് ഒപ്പം..............ഹ ഹഹ.........( അന്തരംഗതിന്റെ അട്ടഹാസം ആണ് നിങ്ങൾ കേട്ടത്.)
മേൽ‌പ്പറഞ്ഞ ഒരു വിവരണത്തിനും തൽക്കാലം എന്റെ ആലേചനയെ ഒന്ന് സ്പർശിക്കാൻ കൂടി കഴിയത്തതിനാൽ, ഇനി എന്റെ മുന്നിൽ ഉള്ള ഏക പോംവഴി “ ഒരു സംഭവ കഥ” വിവരിക്കൽ മാത്രം ആണ്.
********************************************
സംഭവസ്ഥലം - നിയമവിദ്യാലയം( എർണാകുളം).
ഏകദേശം ഒരു ഉച്ച സമയം, തിരുകൊച്ചി നിയമസഭ പണ്ട്കൂടിയ അതേ സ്ഥലം ആണ് അവസാനവർഷ നിയമ വിദ്യർഥികളായ ഞങ്ങളുടെ ക്ലാസ് മുറി. അവിടെ ഹാജർ കുറഞ്ഞ “നിയമസഭ” പോലെ അവിടെ ഇവിടെ ആയി കുട്ടികൾ ഉച്ചഭക്ഷണത്തിനായ് വട്ടംകൂടുന്നു.
ഞാനും എന്റെ ഹോസറ്റൽ പൊതിപാത്രം തിരയുന്നു..........
അപ്പോൾ നിറഞ്ഞ ചിരിയോടെ ശ്രീമാൻ ഫൈസൽ ക്ലാസിലെ “ ഡയസിൽ ” മൂന്ന് വട്ടം മുട്ടികൊണ്ട് ഒരു പ്രസ്ഥാവന നടത്തി............
“സുഹ്യത്തുക്കളെ..................നമ്മുടെ അയലത്തെ “യാത്രാ ഓഡിറ്റോറിയത്തിൽ ഇന്ന് കല്യാണ സദ്യ ഉണ്ടായിരിക്കുന്നതാണ്. വരാൻ താല്പര്യം ഉള്ളവർക്ക് അതിനായ് ഒരുക്കങ്ങൾ ആ‍രംഭിക്കാവുന്നതാണ്“.
ഈ കലാപരിപാടി ഇടക്കിടക്ക് അരങ്ങേറുന്നതിനാൽ അത്ര ശ്രദ്ധ കൊടുക്കാൻ പോയില്ല.
ഞാൻ എന്റെ പ്രിയ ഭക്ഷണമായ കടലക്കറിയിൽ കുതിർന്ന ഉപ്പുമാവിൻ പാത്രം തുറക്കാൻ തുടങ്ങിയതും, കഷ്ടകാലം എന്റെ മുന്നിലേക്ക് പ്രിയ സുഹ്രുത്ത് “ഷൈമ” യുടെ രൂപത്തിൽ അവതരിച്ചത്.
സദ്യ കഴിച്ചിട്ട് കാലം കുറെ ആയി എന്നും, ഞാനും കൂടെ ചെല്ലണമെന്നും.“ ഒടുക്കത്തെ നിർബന്ധം”. (പലതും പറഞ്ഞ് ഒഴിയാൻ നോക്കീട്ടും രക്ഷ ഇല്ലാതെആയി, അവൾ എന്റെ പ്രിയ ഭക്ഷണം അതിനിടെ കുറച്ച് അകത്താക്കുകയും, ബാക്കി ദാനം നൽകുകയും ചെയ്ത് കഴിഞ്ഞിരുന്നു).
ഇതിനിടെ സദ്യക്കുള്ള് ഒരു “ബാച്ച്” യാത്രയായികഴിഞ്ഞിരുന്നു. അടുത്ത “ബാച്ച് ” ആയി ഈ ഹതഭാഗ്യയും, പ്രിയസുഹൃത്തും, ഫൈസലുംകൂടി യാത്രതിരിക്കുന്നു. യാത്ര എന്നുപറയാനും മാത്രം ദൂരം ഇല്ല കേട്ടോ. (ചാടികടക്കാൻ പാകത്തിൽ ഒരു മതിൽ മാത്രം).
വളരെ “ഡീസെന്റ് ” ആയി , അലങ്കരിച്ച കല്യാണ കമാനം കടന്ന് ഞങ്ങൾ വിവാഹ ഹാളിൽ പ്രവേശിച്ചു, കസേരകളിൽ ഉപവിഷ്ടരാകുന്നു.
“ സുരേഷ് Weds ശ്രീകല ” - മാലയിടലും, താലികെട്ടും ഒക്കെ കഴിഞ്ഞു. വരന് സമ്മാനം കൊടുക്കാൻ ഉള്ളവർക്കും, ഫോട്ടൊ എടുക്കാൻ ഉള്ള വർക്കും സ്റ്റേജിലേക്ക് എത്താം. തൊട്ട് അടുത്തിരുന്ന അമ്മച്ചി ഞങ്ങളെ നിർബന്ധിക്കാൻ തുടങ്ങി.
“ചെല്ല് മക്കളേ........നാണിക്കാതെ....“.( എന്റെ പൊന്ന് അമ്മച്ചി, നാണമില്ലാത്തത് കൊണ്ടല്ലെ ഇവിടെ -എന്ന് ആത്മഗതം നടത്താൻ അല്ലെ പറ്റു.) അവിടുന്നു ഒന്ന് രക്ഷപെട്ട പെടാപ്പാട് ഞങ്ങൾക്കേഅറിയു.
ഇനിയാണ് സദ്യവെട്ടം, നല്ല ഇരിപ്പിടം തന്നെ കിട്ടി, സദ്യയും തുടങ്ങി, ഒന്നാം വട്ട ചോറ് വിളമ്പൽ നടക്കുന്നു.........( മനസ്സാ ഞാൻ സുഹൃത്തിനോട് നന്ദി പറയുന്നു, രുചികരമായ സദ്യക്ക്.)
എല്ലാം തവിട് പൊടി ആയത് വെറും മിനിറ്റുകൾക്കുള്ളിൽ ആണ്. കുറെനേരം ആയി ഊണിനിടയിൽ സുഹൃത്ത് “ഫൈസൽ” അരികിൽ ഇരിക്കുന്ന “അമ്മാവനുമായി” കത്തി വയ്ക്കുന്നത് കേൾക്കാമായിരുന്നു. ഊണിനിടയിൽ അതൊക്കെ കേൾക്കാൻ എവിടെ സമയം.(കേൾക്കാതിരുന്നതും എത്രനന്നായി, അല്ലെങ്കിൽ അദ്യം തന്നെ ഊണ് അവസാനിപ്പിക്കേണ്ടിവന്നേനെ.)
അവസാനഭാഗം ഇങ്ങനെ........................
ചൂട് പ്രഥമൻ..........വരിയുടെ അങ്ങേതലക്കൽ എത്തി........... ഇനി ഇലയുടെ അടുത്ത് എത്താൻ നിമിഷങ്ങൾ മാത്രം.
“ശവപ്പെട്ടിയിൽ അവസാന ആണിയും ഫൈസൽ അടിച്ച് കഴിഞ്ഞിരിക്കുന്നു..................
അത് നിങ്ങൾക്ക് ഇങ്ങനെ വായിക്കാം.
“ സുരേഷമായുള്ള ഡിഗ്രി പഠനകാലം ഒക്കെ മഹാരാജാസ് കോളേജിൽ വച്ച് എന്തരസം ആയിരുന്നു”
പിന്നെ കേട്ടത് ഇങ്ങനെ..............
“എടാ കൊച്ചനേ...ഞാൻ അവന്റെ ചെറിയച്ഛനാ...അവൻ പത്താംതരം പാസ്സായിട്ടില്ല. അവന് ആശാരിപ്പണി ആണ് തൊഴിൽ. കോളേജിന്റെ പടി കണ്ടിട്ടില്ല. വെറുതെ കിട്ടുന്നത് കഴിച്ചിട്ട് പോയാൽ പോരേ......................"
പ്രഥമൻ അടുത്ത് എത്തി .....................പിന്നെ ഒന്നും എനിക്ക് ഓർമ്മയില്ല.........
*******ശുഭം******